വയനാട്: തിരുനെല്ലിയിൽ ആൺസുഹൃത്തിൻറെ വെട്ടേറ്റ് മരിച്ച യുവതിയുടെ കാണാതായ മകളെ കണ്ടെത്തി. കൊലപാതകത്തിൽ പ്രതിയും പിടിയിലായി. കൊലപാതകം നടന്ന വീട്ടിൽ നിന്നു മീറ്ററുകൾ മാത്രം അകലെ വനമേഖലയോടു ചേർന്നുള്ള ഒഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതി ദിലീഷിനൊപ്പം ഒമ്പത് വയസുകാരിയെ കണ്ടെത്തിയത്. കൊല നടത്തിയശേഷം പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രിയോടെയാണ് വാകേരിയിലെ വാടക വീട്ടിൽ വച്ച് എടയൂർക്കുന്ന് സ്വദേശി പ്രവീണ കൊല്ലപ്പെട്ടത്. 14 വയസുള്ള മൂത്തമകളുടെ കഴുത്തിനും ചെവിക്കും വെട്ടേറ്റിരുന്നു. മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ള ഈ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഞായറാഴ്ച രാത്രി മുതലാണ് ഇളയ കുട്ടിയെ കാണാതായത്.
വനമേഖലയായതും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയായിരുന്നു. കുട്ടിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന അടക്കം നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ പൊലീസും ഫയർഫോഴ്സും വനംവകുപ്പും ചേർന്ന് വീണ്ടും ആരംഭിച്ച തെരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്.