കണ്ണൂർ: ജില്ലാ സെൻട്രൽ ജയിലിൽ കാപ്പാ കേസിൽ തടവിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ജയിൽ ചട്ടമനുസരിച്ചാണ് നടപടി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസ് ഇവരെ വിയ്യൂരിലേക്ക് കൊണ്ടുപോകാൻ സംരക്ഷണം തേടി. സ്വന്തം ജില്ലകളിൽ കാപ്പ തടവുകാരെ പാർപ്പിക്കരുതെന്നാണ് ചട്ടം.
ജയിൽ അധികൃതർ, എസ്കോർട്ട് ലഭിച്ചാൽ ഉടൻ ജയിൽ മാറ്റം നടപ്പാക്കുമെന്ന് വ്യക്തമാക്കി. തീവ്ര സുരക്ഷയും നിരീക്ഷണ ക്യാമറകൾ, മുഴുവൻ സമയ പാറാവ് ഉൾപെടെ കർശന നിയന്ത്രണവുമുള്ള കണ്ണൂർ ജയിലിലെ പത്താം ബ്ലോക്കിലാണ് രണ്ടുപേരെയും പാർപ്പിച്ചിരിക്കുന്നത്. ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ് ഇവിടെയുള്ള ഭൂരിഭാഗം തടവുകാരും. ആകാശിനും ജിജോയ്ക്കുമെതിരെ സമൂഹത്തിന് ഭീഷണിയാണെന്ന് കാട്ടിയാണ് കണ്ണൂർ റൂറൽ എസ്.പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തിയത്. ഇരുവരും ആറു മാസക്കാലത്തേക്ക് ജയിലിൽ കഴിയേണ്ടി വരും.