തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന വന്ദനദാസിനെ കൊലപ്പെടുത്തിയ കസിലെ പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാളെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. കൊട്ടാരക്കര കോടതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം റിപ്പോര്‍ട്ട് നൽകി.
സന്ദീപ് കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചിട്ടില്ല. എട്ടംഗ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പ്രധാനപ്പെട്ട മൂന്ന് കണ്ടെത്തലാണ് കോടതിയിൽ നൽകിയത്. ആന്‍റി സോഷ്യൽ പേഴ്‍സനാലിറ്റി ഡിസോര്‍ട് അഥവാ സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യത്തിന് അടിമയാണ് സന്ദീപ്.
നിത്യേനയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും മദ്യപാനവും സന്ദീപിന്‍റെ മാനസിക നിലയെ സ്വാധീനിച്ചു. ലഹരി കിട്ടാതെ വരുമ്പോഴോ ലഹരി ഉപയോഗം നിര്‍ത്തുമ്പോഴോ ഉള്ള മാനസിക വിഭ്രാന്തിയും ഉണ്ടായിരുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
അതേസമയം റിപ്പോര്‍ട്ടിൽ കൊലപാതകത്തിലേക്ക് നയിച്ച ഘടകം എന്തെന്നില്ല. മെഡിക്കൽ കോളേജിലെ സെല്ലിലാണ് 10 ദിവസം സന്ദീപിനെ പരിശോധിച്ചത്. സംഘത്തിൽ ന്യൂറോ, ജനറൽ മെഡിസിൻ, സൈക്യാട്രി മേധാവികളും ഉണ്ടായിരുന്നു.
ബന്ധുക്കളേയും മറ്റുള്ളവരേയും സന്ദീപ് മദ്യലഹരിയിലും അല്ലാതെയും ആക്രമിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു. അന്വേഷണം പരമാവധി തെളിവുകൾ ശേഖരിച്ച് പൂര്‍ത്തിയാക്കാനാണ് നീക്കം.