Timely news thodupuzha

logo

കക്ഷികളുടെ മാന്യതയ്‌‌ക്കും യശസ്സിനും ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: കേസ്‌ പരിഗണിക്കുന്ന വേളയിൽ ജഡ്‌‌ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത്‌ അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയ്‌‌ക്കും യശസ്സിനും ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന്‌ ഹൈക്കോടതി. പ്രിയ വർ​ഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമന കേസിലാണ്‌ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.

കേസ്‌ ജയിച്ചാൽ പോലും ഇത്തരം പരാമർശങ്ങൾ കക്ഷികൾക്കുണ്ടാക്കുന്ന ദോഷം മാറില്ലെന്ന്‌ വിധി ഓർമ്മിപ്പിക്കുന്നു.കേസ്‌ കേൾക്കുന്ന വേളയിൽ ജഡ്‌‌ജിമാർ നടത്തുന്ന പരാമർശങ്ങൾ വിഷയത്തിന്റെ ഉള്ളടക്കത്തെപ്പററിയുള്ള വിലയിരുത്തലാകില്ലെന്ന്‌ ഇന്ത്യൻ ചീഫ്‌ ജസ്‌റ്റിസ്‌ തന്നെ പറഞ്ഞിട്ടുള്ളകാര്യം വിധിയിൽ ഉദ്ധരിയ്‌ക്കുന്നു.വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ കൃത്യമായ ജാ​ഗ്രത പുലർത്തണം. ഭരണഘടന നൽകുന്ന സ്വകാര്യതയ്‌ക്കുള്ള അവകാശം മൗലികാവകാശമാണ്‌.

സ്വകാര്യത എന്നാൽ ഒരാൾക്ക്‌ സ്വന്തം അന്തസ്സ്‌ സംരക്ഷിക്കാനുള്ള അവകാശം കൂടിയാണ്‌. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടികളിൽ നിന്നു മാത്രമല്ല മാധ്യമങ്ങളിൽ നിന്നും സ്വകാര്യവ്യക്തികളിൽ നിന്നും ഈ സംരക്ഷണം ലഭിക്കണം. ഈ നിരീക്ഷണങ്ങൾ മാധ്യമങ്ങൾ കണക്കിലെടുക്കണം. ഉത്തരവാദിത്വത്തോടു കൂടെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള ഒരു പെരുമാറ്റച്ചട്ടം സ്വീകരിയ്‌ക്കണം‐കോടതി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *