തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ കണ്ടു. രാജി സന്നദ്ധത സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.
ഗതാഗത വകുപ്പിൻറെ ചുമതലയുള്ളതിനാൽ സിഎംഡി സ്ഥാനത്തേക്കു മാത്രമായി ഒരാളെ നിയമിക്കണമെന്നാണു ബിജു പ്രഭാകറിൻറെ ആവശ്യം. അതേസമയം, രാജി സംബന്ധിച്ച വിവരം സർക്കാരിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു ഗതാഗത മന്ത്രി ആൻറണി രാജു വ്യക്തമാക്കി. 20നു മുമ്പു ജീവനക്കാർക്കു ശമ്പളം നൽകിയില്ലെങ്കിൽ സിഎംഡി നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി നിർദേശിച്ചിരുന്നു.
ധനവകുപ്പു പണം കൃത്യമായി അനുവദിക്കാത്തതിനാൽ ഈ മാസത്തെ ശമ്പള വിതരണം മുടങ്ങിയിരിക്കുകയാണ്. 30 കോടിരൂപയാണു ശമ്പളത്തിനായി ധനവകുപ്പു നൽകുന്നത്. ആദ്യഗഡു മാത്രമാണു കഴിഞ്ഞ ദിവസം നൽകാനായത്.
സാധാരണ അഞ്ചാം തിയതിയാണ് ആദ്യഗഡു നൽകുന്നത്. ധനവകുപ്പു നൽകിയ പണം ആദ്യഗഡു നൽകാനേ തികയൂവെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു.
തൊഴിലാളികളുടെയും സംഘടനകളുടേയും ഭാഗത്തുനിന്നു വേണ്ടവിധത്തിലുള്ള സഹകരണം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാർ തനിക്കെതിരേ കൃത്യമായ അജണ്ടയോടെ പ്രവർത്തിച്ചുവെന്നും ബിജുപ്രഭാകർ ആരോപിക്കുന്നു.
വെള്ളിയാഴ്ച ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ബിജുപ്രഭാകറിൻറെ വീട്ടിലേക്കു മാർച്ച് നടത്തിയിരുന്നു. ശമ്പള വിതരണത്തിനു തടസങ്ങളുള്ളതിനാൽ സ്ഥാനത്തുനിന്നു തന്നെ ഒഴിവാക്കണമെന്നു ബിജു പ്രഭാകർ ഗതാഗതമന്ത്രി ആൻറണി രാജുവിനോട് അഭ്യർഥിച്ചിരുന്നു. മു
ഖ്യമന്ത്രി നൽകിയ ഉറപ്പ് ധനവകുപ്പ് അട്ടിമറിക്കുന്നതായി കെഎസ്ആർടിസി പറയുന്നു. ഗതാഗതമന്ത്രിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അഞ്ചിനു മുൻപ് ശമ്പളം മുഴുവൻ കൊടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. പിന്നീട് ആദ്യ ഗഡു അഞ്ചിനും രണ്ടാമത്തെ ഗഡു 15നുള്ളിലും നൽകാമെന്ന ധാരണയിലെത്തി. ഇതും നടപ്പിലായില്ല. 225 കോടിരൂപയുടെ വരുമാനം കഴിഞ്ഞമാസം ലഭിച്ചെങ്കിലും സ്ഥാപനത്തിനു ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ്.
ശമ്പളം ലഭിച്ചില്ലെങ്കിൽ ജോലിക്കെത്തില്ലെന്ന നിലപാടിലേക്കു യൂണിയനുകൾ എത്തുകയാണ്. സർക്കാർ ഈ നിലപാടു തുടർന്നാൽ ഓണത്തിനും ശമ്പളം ലഭിക്കില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച കേസ് 18നു ഹൈക്കോടതി പരിഗണിക്കും.