Timely news thodupuzha

logo

മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ചത് അതീവഗുരുതര ആരോപണം: വി.ഡി സതീശന്‍

തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗവർണറുടെ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂര്‍ എന്റെ ജില്ലയാണെന്നും അതിനാല്‍ കണ്ണൂര്‍ സര്‍വകലാശാല വി.സിക്ക് പുനര്‍നിയമനം നല്‍കേണ്ടത് തന്റെ വ്യക്തിപരമായ ആവശ്യമാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് കൊണ്ടാണ് പുനര്‍നിയമനം നല്‍കിയതെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രി എല്ലാ കാര്യത്തിലും മൗനം പാലിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. സെർച്ച് കമ്മിറ്റി റദ്ദാക്കി വി.സിയെ വീണ്ടും നിയമിച്ച് ഗവർണറെ സ്വാധീനിക്കാനും സർവകലാശാല ചട്ടങ്ങൾ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടെന്നാണ് ആക്ഷേപം. പ്രതിപക്ഷമല്ല, സംസ്ഥാനത്തിന്‍റെ ഭരണത്തലവനായ ഗവർണറാണ് മുഖ്യമന്ത്രിക്കെതിരെ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഇങ്ങനെയാണോ സർവ്വകലാശാലയെ നിയന്ത്രിക്കുന്നത്? വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പരിതാപകരമായ അവസ്ഥയിലാണ് സമരം ചെയ്യുന്നത്. വലിയതുറയിലെ സിമന്‍റ് ഗോഡൗണുകളിൽ താമസിക്കുന്നവരെയെങ്കിലും വാടകവീടുകളിലേക്ക് മാറ്റാൻ സർക്കാർ തയ്യാറാവണം. അതിനുശേഷം, അവരെ ശാശ്വതമായി പുനരധിവസിപ്പിക്കണം. സർക്കാരിന്റെ അറിവോടെയാണ് അദാനി ഹൈക്കോടതിയെ സമീപിച്ചത്. സമരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാരും അദാനിയും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.