തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ ഭാരത് അരി വിതരണത്തിനെതിരേ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. അരി വിതരണത്തിലൂടെ കേന്ദ്രം വിലക്കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
തൃശൂരിൽ മാത്രമാണ് അരി വിതരണം ചെയ്തിരിക്കുന്നത്. മറ്റെവിടേയും ഭാരത് അരി വിതരണമില്ല. ഇതിനു പിന്നിലുള്ളത് വ്യക്തമായ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളെ സർക്കാരിനെതിരേ തിരിക്കാനുള്ള സങ്കുചിതമായ നടപടിയാണിത്. റിലയൻസിനെ കേരളത്തിലെ മാർക്കറ്റിൽ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. സപ്ലേകോയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ട്, എന്നാൽ തൊഴിലാളികളെ പിരിച്ചുവിടില്ല. ഒരു കടയും അടച്ചുപൂട്ടില്ല. പ്രയാസങ്ങൾ മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.