ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കില്ലെന്ന് അറിയിച്ചു. കേരള ഘടകം എതിർപ്പാണ് പ്രകടിപ്പിച്ചത്. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമർശനം. സിപിഐ നേരത്തെ തന്നെ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. അതേസമയം സുരക്ഷാ മുന്നറിയിപ്പുകൾക്കിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ തുടരും. ഹാറ്റ്‍ലി മോറിൽ നിന്ന് ആരംഭിച്ച പദയാത്ര ചഡ്‌വാളിയിയിലാണ് അവസാനിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും.
സിപിഐയെ കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുക്കും. സുരക്ഷപ്രശ്നം ഉണ്ടെന്നും കാറിൽ സഞ്ചരിക്കണമെന്നും സുരക്ഷ ഏജൻസികൾ നിർദ്ദേശം നൽകിയെങ്കിലും യാത്ര കാൽനടയായി തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. 30ന് ശ്രീനഗർ ഷേർ ഇ കശ്മീർ സ്റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യ നിരയുടെ ശക്തി പ്രകടനമാക്കി മാറ്റും.