തിരുവനന്തപുരം: ഗുണ്ടകൾക്കും ലഹരി മാഫിയയ്ക്കും എതിരേ പോലീസ് നടത്തിയ പരിശോധനയിൽ 310 പേർക്കെതിരേ നടപടി സ്വീകരിച്ചു. സ്പെഷൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേരെ അറസ്റ്റ് ചെയ്തു.
വാറൻറ് കേസിൽ പ്രതികളായ 153 പേർക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടി സ്വീകരിച്ചു. 53 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും അഞ്ചു പേർക്കെതിരേ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു.
സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ അവലോകനം ചെയ്തു.
സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബ് മേഖലാ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളിൽ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന കേസുകളിലും സെൻസേഷണൽ കേസുകളിലും ജില്ലാ പോലീസ് മേധാവിമാർ വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കണം.
പ്രതികളെ പിടികൂടുന്നതിന് കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേരണം. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും മയക്കുമരുന്ന് വിൽക്കുന്നവർക്കും അവ ഉപയോഗിക്കുന്നവർക്കും എതിരേ ശക്തമായ നടപടി സ്വീകരിക്കും.
സംശയകരമായ ഇടപെടൽ നടത്തുന്നവരുടെ സൈബർ ഇടങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കും. രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും. കൺട്രോൾ റൂം വാഹനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കും.
അവർക്ക് ലഭിക്കുന്ന സന്ദേശങ്ങളിൻമേൽ ഉടൻ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.