Timely news thodupuzha

logo

ഭരണ – പ്രതിപക്ഷ പോരിൽ സ്തംഭിച്ച് കേരള നിയമസഭ

തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിൽ നടന്ന എസ്.എഫ്.ഐ – കെ.എസ്‌.യു സംഘർഷം നിയമസഭയിലേക്കെത്തി. വിഷയം ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു.

തുടർന്നുണ്ടായ ഭരണ – പ്രതിപക്ഷ പോരിൽ സഭ സ്തംഭിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ പോരിനിറങ്ങുകയും ഭരണ – പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി വാക്പോരിലേർപ്പെടുകയും ചെയ്തതോടെ സ്പീക്കർ നടപടികൾ വെട്ടിച്ചുരുക്കി സഭ പിരിച്ച് വിട്ടു.

ഇന്ന് സഭ വീണ്ടും ചേരും. കാര്യവട്ടം ക്യാംപസിലെസംഘർഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് എൽ.എമാർക്കെതിരേയടക്കം കേസെടുത്ത വിഷയം സഭനിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ഉപക്ഷേപം പ്രതിപക്ഷത്ത് നിന്നും എം വിൻസെൻറാണ് ഉന്നയിച്ചത്.

എന്നാൽ, പുറത്തു നിന്നും എത്തിയവരാണ് ക്യാംപസിൽ സംഘർഷമുണ്ടാക്കിയതെന്നും സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് കൃത്യമായ ഇടപെടലും പ്രവർത്തനവുമാണ് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരേ പരാതികൾ ഉയർന്നപ്പോഴെല്ലാം അതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രമേയത്തിന് നോട്ടീസ് നൽകിയ വിൻസെൻറ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നൽകുന്ന സംരക്ഷണമാണ് എസ്.എഫ്.ഐ അക്രമത്തിന് ബലം.

പ്രത്യയ ശാസ്ത്രത്തിൻറെ അടിത്തറയിലല്ല, ഇടിമുറിയുടെ പിൻബലത്തിലാണ് എസ്.എഫ്.ഐ പ്രവർത്തനം. എസ്.എഫ്.ഐ അതിക്രമത്തെ തുടർന്നു വിദ്യാർഥികൾ ക്യാംപസ് ഉപേക്ഷിച്ചു പോകുന്നു. എസ്.എഫ്.ഐ കേരളത്തിന് ബാധ്യതയായി മാറിയെന്നും വിൻസെൻറ് പറഞ്ഞു.

എല്ലാ ക്യാംപസുകളിലും ഇടിമുറിയുണ്ടെന്നും എം വിൻസെൻറ് നിയമസഭയിൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനെ രക്ഷാപ്രവർത്തനമെന്ന് സി.പി.എം പറഞ്ഞതു കൊണ്ടാണ് തെരഞ്ഞെടുപ്പിൽ തോറ്റതെന്നും വിൻസെൻറ് കുറ്റപ്പെടുത്തി.

ഇതോടെ, നവകേരള സദസ് യാത്രയ്ക്കിടെ ഏറെ വിവാദമായ രക്ഷാപ്രവർത്തന പരാമർശം സഭയിൽ ആവർത്തിച്ച മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിച്ചു. വാഹനത്തിനു മുന്നിൽ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവർത്തനം തന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

വാഹനം തട്ടാതിരിക്കാനാണ് അവരെ മാറ്റിയത്. താൻ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയും. ബസിനു മുന്നിൽ ചാടിയവരെ പിടിച്ചുമാറ്റിയത് എങ്ങനെ കുറ്റമാകും? പിന്നീട് അവിടെ എന്തു സംഭവിച്ചുവെന്ന് ഞാൻ കാണുന്നില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ എകെജി സെൻറർ ആക്രമണം ഉൾപ്പടെ വിവിധ സംഭവങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. കെ.എസ്‌.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ തല്ലിച്ചതച്ചതിനെ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിഹസിച്ചു.

നിങ്ങൾ തിരുത്തില്ലെന്നു തെളിഞ്ഞു. നിങ്ങൾ നവകേരള സദസിനായി യാത്ര ചെയ്തപ്പോൾ നിങ്ങൾക്കു തോന്നി മഹാരാജാവാണെന്ന്. നിങ്ങൾ മഹാരാജാവല്ല, കേരളത്തിൻറെ മുഖ്യമന്ത്രിയാണെന്ന് സതീശൻ പറഞ്ഞു.

ഇതോടെ മറുപടിയുമായി മുഖ്യമന്ത്രി എഴുന്നേറ്റു. താൻ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും മുഖ്യമന്ത്രിയും തിരിച്ചടിച്ചു. എല്ലാ കാലത്തും ജനങ്ങളുടെ ഒപ്പമാണ്. ജനങ്ങളുടെ കൂടെയാണ്. അവർക്കു വേണ്ടി എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ പ്രതിപക്ഷ നേതാവ് വീണ്ടും പ്രകോപനമുണ്ടാക്കിയതോടെ ഭരണപക്ഷവും മന്ത്രിമാരും പ്രതിരോധവുമായി രംഗത്തെത്തി. അമിതമായ അധികാരം കൈയിൽ വന്നപ്പോൾ അതുപയോഗിച്ച് പാവപ്പെട്ട കുഞ്ഞുങ്ങളെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയവനെ വരെ ന്യായീകരിച്ചപ്പോൾ നിങ്ങൾ വിചാരിച്ചു മഹാരാജാവാണെന്ന്. എന്നാൽ നിങ്ങൾ മഹാരാജാവല്ലെന്നാണ് കേരളം ഓർമിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.

എ.കെ.ജി സെൻറർ ആക്രമണത്തെ കുറിച്ച് പറയുന്നവരാണ് പി കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതോടെ ബഹളം മൂർച്ഛിച്ചു.

പ്രതിപക്ഷം വാക്കൗട്ട് ചെയ്യുന്നുണ്ടോ എന്നു സ്പീക്കർ വിളിച്ചു ചോദിച്ചു. എന്നാൽ, നിശബ്ദമാക്കാൻ താങ്കൾക്ക് കഴിയില്ലായിരിക്കും, പക്ഷേ പറയാനുള്ളതെല്ലാം പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ നേതാവിൻറെ ആക്ഷേപകരമായ പരാമർശങ്ങൾ സഭാരേഖകളിൽ ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടു.

ഇതോടെ പ്രതിപക്ഷവും ഭരണ-പക്ഷവും നടുത്തളത്തിലേക്കെത്തി വാക് പോരിൽ ഏർപ്പെട്ടു. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്കടക്കം കയറാൻ ശ്രമിക്കുകയും ചേംബറിന് മുന്നിൽ ബഹളം വയ്ക്കുകയും ചെയ്തു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് ശേഷവും പ്രതിപക്ഷം ഇറങ്ങിപ്പോകാതെ അരമണിക്കൂറോളം പ്രതിഷേധിച്ചതോടെ സഭാനടപടികൾ വെട്ടിച്ചുരുക്കി സ്പീക്കർ സഭ പിരിച്ച് വിട്ടു.

Leave a Comment

Your email address will not be published. Required fields are marked *