വാഷിങ്ങ്ടൺ: ബംഗ്ലാദേശ് സർക്കാരിനുളള എല്ലാ തരത്തിലുളള സാമ്പത്തിക സഹായങ്ങളും നിർത്തലാക്കാൻ തീരുമാനിച്ച് അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്.
കരാറുകളും ഗ്രാന്‍റുകളും ഉള്‍പ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് സര്‍ക്കാര്‍ വ്യക്തമാക്കി. അമെരിക്കയുടെ ഈ നീക്കം മുഹമ്മദ് യൂനസിന്‍റെ കീഴിലുള്ള ഇടക്കാല സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബംഗ്ലാദേശിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ യു.എസിന്‍റെ തീരുമാനം വലിയ തിരിച്ചടിയാണ്.
ട്രംപിന്‍റെ തീരുമാനം ബംഗ്ലാദേശിനെ വലിയ സാമ്പത്തിക അരാജകത്തിലേക്കാണ് തള്ളിവിടുന്നത്. അതേസമയം, യുക്രൈനടക്കം ചില രാജ്യങ്ങള്‍ക്കുള്ള സാമ്പത്തികസഹായം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോ നേരത്തെ അറിയിച്ചിരുന്നു.
മറ്റ് രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന സന്നദ്ധസഹായ പദ്ധതികളും വികസനപദ്ധതികളും നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുടെ പുതിയ വിദേശനയങ്ങളുമായി പൊരുത്തപ്പെടുന്ന സാമ്പത്തിക സഹായം മാത്രം തുടരാനുള്ള പദ്ധതികളുടെ ഭാഗമാണ് നടപടി. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ ശ്രമിക്കുന്ന യുക്രൈനിന്‍റെ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതാണ് യു.എസിന്‍റെ ഈ നടപടി.