തിരുവനന്തപുരം: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തി. അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.
വിദ്യാർത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണിൽ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാർത്ഥികൾ കശ്മീർ, പഞ്ചാബ് മേഖലകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികൾ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികൾ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന സർക്കാരുകൾ അവരുടെ കുട്ടികളെ നാട്ടിലേക്ക് കൊണ്ടു പോയി തുടങ്ങിയെന്ന വിവരവും മലയാളി വിദ്യാർത്ഥികൾ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചത്.