തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്‌റ്റ് ഒന്നിന് നടക്കുന്ന ഇടവെട്ടി ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ഔഷധത്തിൽ ചേർക്കുന്നതിന് വാഴൂർ ശ്രീതീർത്ഥപാദ ആശ്രമത്തിൽ നിന്നും ആചാരപൂർവ്വം കൊണ്ടുവരുന്ന വെണ്ണ 31ന് വൈകുന്നേരം ക്ഷേത്രത്തിൽ മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി സ്വീകരിക്കും.
വൈകുന്നേരം അഞ്ചിന് തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലെ ആചാര്യന്മാർ ഔഷധസൂക്തം ജപിച്ച് ഔഷധക്കൂട്ട് ചൈതന്യവത്താക്കും. ഔഷധസേവ വെള്ളിയാഴ്‌ച രാവിലെ 5 മണിക്ക് ആരംഭിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകും. തൊടുപുഴ കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്നും വെള്ളിയാഴ്‌ച രാവിലെ അഞ്ചു മുതൽ 10 മിനിറ്റ് ഇടവിട്ട് ക്ഷേത്രത്തിലേക്ക് സ്പെഷ്യൽ സർവീസ് ഉണ്ടാവും.
ഒരേസമയം 1000 പേർക്ക് ഔഷധം നൽകുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ക്ഷേത്ര ദേവസ്വം ട്രസ്‌റ്റ് സെക്രട്ടറി സിജു ബി പിള്ള, ജനറൽ കൺവീനർ പി.ആർ. സുധീർ കുമാർ പുളിക്കൽ, സഹരക്ഷാധികാരി എം. ആർ. ജയകുമാർ പുത്തൻ മഠത്തിൽ, ജോയിൻ സെക്രട്ടറി ചന്ദ്രൻ പരപ്പിൽ, ഇടവെട്ടി ഔഷധസേവ ജോയിൻ കൺവീനർ രതീഷ് കുമാർ കുരീക്കാട്ട് എന്നിവർ പങ്കെടുത്തു.





