തിരുവനന്തപുരം: മുൻ എംഎൽഎയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് നോട്ടീസയക്കാൻ പൊലീസ്. തനിക്കുണ്ടായ ദുരനുഭവം അക്കാഡമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ എന്നിവ ആവശ്യപ്പെടും. ഐഎഫ്എഫ്കെയുടെ സിനിമകൾ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. അതേസമയം, തിങ്കളാഴ്ച പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി കുഞ്ഞുമുഹമ്മദിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും.
സംവിധായകൻ പി.റ്റി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് പൊലീസ് നൽകും






