
ഇടുക്കി: തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൂക്കുപാലം അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥൻ പോലിസ് കസ്റ്റഡിയിൽ. ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു. വൈകിട്ട് എഴോടെയായിരുന്നു സംഭവം. രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തി നിർത്തി അനൂപ് ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നം നിലവിൽ ഉണ്ട്. വയറിംഗ് തൊഴിലാളിയായ അനൂപ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൂക്കുപാലം ടൗണിൽ വച്ച് വാഹനം തടഞ്ഞുനിർത്തി രതീഷിനെ പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടൻതന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രതീഷിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന തൂക്കുപാലം സ്വദേശികളായ സനൽ, സഞ്ജു എന്നിവർക്കും തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






