കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസിൻറെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ് പുറത്തിറക്കി. കൊടിമര പുനർനിർമാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. മോഹൻലാൽ, രഞ്ജി പണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി, ദിലീപ് അടക്കം 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയിരുന്നത്.
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് കേസ് അവസാനിപ്പിച്ച് ഹൈക്കോടതി






