Timely news thodupuzha

logo

കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ ജനങ്ങൾക്കുള്ള അതൃപ്‌തി സമരരൂപങ്ങളാക്കുക എന്നതാണ്‌ സി.ഐ.റ്റി.യുവിന്റെ ഉത്തരവാദിത്വം; മുഖ്യമന്ത്രി

തിരുവനന്തപുരം: സമകാലിക ചരിത്രത്തിൽ ഉജ്വല സമരങ്ങൾകൊണ്ട്‌ ഇടപെടാൻ സി.ഐ.റ്റി.യുവിന്‌ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറും കേന്ദ്ര സർക്കാരും സ്വീകരിക്കുന്ന നയങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന അതൃപ്‌തിയും അമർഷവും രോഷവും ചാൽകീറി മുന്നോട്ടുകൊണ്ടുപോയി ഉജ്വല സമരരൂപങ്ങളാക്കുക എന്നതാണ്‌ സി.ഐ.റ്റി.യുവിന്റെ പുതിയ കാലത്തെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

സി.ഐ.റ്റി.യു സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ‘സി.ഐ.റ്റി.യു കേരള ചരിത്രം’ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണത്തിന്റെ തിക്തഫലങ്ങൾ സൃഷ്ടിക്കുന്ന ജീവിതാവസ്ഥയിൽ രോഷംകൊള്ളുന്ന തൊഴിലാളികളടക്കമുള്ള ജനവിഭാഗം സി.ഐ.റ്റി.യുവിനെ പ്രത്യാശയോടെയാണ്‌ കാണുന്നത്‌.

ട്രേഡ്‌ യൂണിയൻ പ്രസ്ഥാനങ്ങൾ പൊരുതി നേടിയെടുത്തതൊക്കെ ഇല്ലായ്‌മ ചെയ്യപ്പെടുന്നു. അതിദേശീയതാവാദംകൊണ്ടും മതവർഗീയ ലഹരികൊണ്ടും ഇതെല്ലാം മറച്ചുവയ്‌ക്കാനും തൊഴിലാളി വർഗത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ കള്ളിതിരിച്ച്‌ പരസ്‌പരം പൊരുതാനും കേന്ദ്രം ശ്രമിക്കുന്ന ഘട്ടമാണിത്‌. ഉയർന്നുവരുന്ന കർഷക, തൊഴിലാളി ഐക്യത്തെ തകർക്കാനും ശ്രമിക്കുന്നു.

കർഷക സമരത്തിന്‌ സംഭാവന നൽകിയ തപാൽ ജീവനക്കാരുടെ സംഘടനയ്‌ക്കുള്ള അംഗീകാരം എടുത്തുകളഞ്ഞു. പുതിയ ലേബർ കോഡുകൾ അടക്കമുള്ള വിഷയങ്ങൾ തൊഴിലാളികളെ ആശങ്കയിലാഴ്‌ത്തുന്നു. ഇത്തരം നീക്കങ്ങൾക്കെല്ലാമെതിരെ കരുത്തോടെ പോരാടേണ്ട ഘട്ടമാണിത്‌.

തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരായ പോരാട്ടങ്ങളുടെ തീച്ചൂളയിലാണ്‌ സി.ഐ.റ്റി.യു പിറന്നതും വളർന്നും. അടിമകാലഘട്ടത്തിൽ വിൽപ്പനച്ചരക്കായിരുന്ന തൊഴിലാളി, ആത്മാഭിമാനമുള്ള തൊഴിലാളിയായി മാറിയതിന്റെ ചരിത്രമാണ്‌ ഇവിടെ രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.റ്റി.യു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി എളമരം കരീം, ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ, സി.ഐ.റ്റി.യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റ്റി.പി രാമകൃഷ്‌ണൻ എം.എൽ.എ, സെക്രട്ടറിമാരായ കെ.എൻ ഗോപിനാഥ്‌, മന്ത്രി വി ശിവൻകുട്ടി, കെ.എസ്‌ സുനിൽകുമാർ, ജില്ലാ സെക്രട്ടറി സി ജയൻബാബു എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *