ഏലപ്പാറ: വാഗമണ്ണിലെ പാരാഗ്ലൈഡിങ്ങിന് ഉപയോഗിക്കുന്ന പാര ച്യൂട്ടുകൾക്ക് കാലപ്പഴക്കമുള്ളത്. സാഹസികത പറക്കലിന് എത്തുന്നവർ അപായ ഭീതിമൂലം നിരവധിതവണ പരാതിപ്പെട്ടെങ്കിലും നടത്തിപ്പുകാരായ സ്വകാര്യ ഏജൻസി അവഗണിച്ചു. പാരാഗ്ലൈഡിങ് സ്‌റ്റാർട്ടിങ്ങ് തുടങ്ങുന്ന താഴ്‌വാരങ്ങളുടെ വശങ്ങൾ ഭീമൻ പാറക്കെട്ടുകളാണ്.
ആകാശപ്പറക്കലിന്ശേഷം ലാൻഡ് ചെയ്യുന്നതും അപകടകരമായ സാഹചര്യത്തിലാണ്. സംസ്ഥാന അഡ്വഞ്ചർ ടൂറിസം വിനോദസഞ്ചാര വികസന സൊസൈറ്റിയുടെ മാർഗ നിർദേശങ്ങൾ നടത്തിപ്പുകാർ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സഞ്ചാരികൾക്കൊപ്പം പറക്കുന്ന പൈലറ്റുമാർ വിദഗ്‌ധ പരീശീലനം ലഭിച്ചവരാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇത്തരം സാഹസിക വിനോദയിനങ്ങൾ നടത്താൻ സർക്കാർ അംഗീകൃത അക്കദമിയുടെ യോഗ്യത നേടിയവർ ആയിരിക്കണം. ഇതെല്ലാം സുഷ്‌മമായി പരിശോധിക്കണമെന്ന ആവശ്യം ശക്തമായി.
രാജ്യത്ത് വിദഗ്‌ധരായ നിരവധി പ്രമുഖരുടെ ഉപദേശവും നിർദ്ദേശങ്ങളും സ്വീകരിച്ച് അന്തരാഷ്ട്ര നിലാവാരമുള്ള പാരാഗ്ലൈഡിങ്ങ് അക്കാദമി സർക്കാർ ആരംഭിക്കണമെന്നും ആവശ്യമുണ്ട്. വിനോദ സഞ്ചാരികളിൽ നിന്ന് സ്വകാര്യ ഏജൻസി ലക്ഷങ്ങൾ കൊള്ളയടിക്കാനുള്ള ഉപാധിയായി പാരാഗ്ലൈഡിങ്ങിനെ മാറ്റി.