കൊച്ചി: കരുവന്നൂർ തട്ടിപ്പു കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. സമയം നീട്ടി നൽകണമെന്ന എം.എം വർഗീസിന്‍റെ ആവശ്യം ഇ.ഡി നിരസിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇ.ഡി വർഗീസിന് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്.
ഇത് ഇ.ഡി തള്ളുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ബാങ്ക് അകൗണ്ട് വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്നും വ്യക്തമാക്കി.
ആശങ്കയില്ലെന്നും തിരിച്ചറിയൽ രേഖകൾ അടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 55 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് ഇ.ഡി മുതിർന്ന സി.പി.എം നേതാക്കളിലേക്ക് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായാണ് എം.എം വർഗീസിന്‍റെ ചോദ്യം ചെയ്യൽ. സി.പി.എം അന്വേഷണ കമ്മീഷൻ കണ്ടെത്തൽ, ചില വ്യക്തികൾക്ക് ചിട്ടി കിട്ടുന്നതിനായി വർഗീസ് ഇടപെട്ടതായുള്ള മൊഴികൾ എന്നിവയിലാകും ഇ.ഡി വർഗീസിൽ നിന്ന് വിവരങ്ങൾ തേടുക.