# കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ
ലോകത്തിന്റെ ഏതു കോണിൽ പോയാലും അദ്ദേഹത്തിന്റെ മനസിൽ ഒരു ചിന്തയേയുള്ളൂ- തന്റെ സന്ദർശനം കൊണ്ട് ഇന്ത്യയ്ക്ക് എന്ത് ലഭിക്കും, ഇന്ത്യക്കാർക്ക് എന്തു ഗുണമുണ്ടാകും.
ഇന്ന് സെപ്റ്റംബർ 17; നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ. രാജ്യം അതു സമുചിതമായി ആചരിക്കുമ്പോൾ, രാജ്യം മുഴുവൻ രണ്ടാഴ്ച നീളുന്ന സേവാ പ്രവർത്തനങ്ങളുമായാണ് ബിജെപി ആ പിറന്നാൾ ആഘോഷിക്കുന്നത്. സ്വന്തം ജീവിതത്തെ ഒരിക്കലും നരേന്ദ്ര മോദി വ്യക്തിനിഷ്ഠമായി കണ്ടിട്ടില്ല എന്നതോർക്കുക; പ്രസ്ഥാനത്തിനായി, അതിലൂടെ രാഷ്ട്രസേവനത്തിനായി സ്വയം സമർപ്പിതമായ ഒരു വ്യക്തിയാണ് അദ്ദേഹം. എന്തു ചെയ്യുമ്പോഴും അതിലൂടെ നാടിന്, മാതൃഭൂമിക്ക്, പ്രസ്ഥാനത്തിന് എന്തു പ്രയോജനം എന്നു ചിന്തിക്കുന്ന നേതാവ്. അത് ആർഎസ്എസിലൂടെ സ്വായത്തമാക്കിയ ചിന്തയാണ്, മഹത്വമാണ്; അതിനെ തന്റേതായ നിലക്ക് രൂപപ്പെടുത്താൻ അദ്ദേഹത്തിനായി.
പഴയ അനുഭവങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല; അതിനുള്ള സമയവുമില്ല. എന്നാൽ പ്രധാനമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം സ്വീകരിച്ച നിലപാടുകൾ, സമീപനങ്ങൾ പരിശോധിക്കാതെ പോകാനുമാവുകയില്ല. ലോകത്തിന്റെ ഏതു കോണിൽ പോയാലും അദ്ദേഹത്തിന്റെ മനസിൽ ഒരു ചിന്തയേയുള്ളൂ- തന്റെ സന്ദർശനം കൊണ്ട് ഇന്ത്യയ്ക്ക് എന്ത് ലഭിക്കും, ഇന്ത്യക്കാർക്ക് എന്തു ഗുണമുണ്ടാകും.
ഓരോ വിദേശ സന്ദർശനത്തിലും അക്ഷരാർഥത്തിൽ ഒരു ദേശീയ സ്വാർഥതയോടെ ഇന്ത്യയ്ക്കു വേണ്ടി അദ്ദേഹം നീക്കങ്ങൾ നടത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇവിടേക്ക് ആഗോള ഭീമന്മാരെ ക്ഷണിക്കാൻ, നിക്ഷേപം ആകർഷിക്കാൻ, ലോക വിപണിയിൽ ഇന്ത്യയെ അവതരിപ്പിക്കാൻ ഒക്കെ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വലിയതോതിൽ ഫലപ്രദമായി. മാത്രമല്ല, വിദേശ രാജ്യങ്ങളിൽ ജോലിചെയ്തു കഴിയുന്ന ഇന്ത്യക്കാരെ കാണാനും അവരുമായി സംസാരിക്കാനുമൊക്കെ മോദി തയാറായത് ഇന്ന് സുവർണ ലിപികളിൽ എഴുതപ്പെട്ടിട്ടുണ്ട്. യുഎസിലെ മാഡിസൺ ചത്വരത്തിലെ പരിപാടി സൃഷ്ടിച്ച അലയടികൾ ആർക്കാണ് മറക്കാനാവുക. അതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പരിപാടി. ലോകത്തെ വിവിധ കോണുകളിലുള്ള ഇന്ത്യക്കാരെ ഒന്നിച്ചണിനിരത്താനും നെഞ്ചോടു ചേർത്തുപിടിക്കാനും അദ്ദേഹം നടത്തിയ നീക്കങ്ങൾ ലോകവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചത് രാജാവും പതിനായിരക്കണക്കിന് ഇന്ത്യക്കാരുമാണ്. അതാണ് മോദി സ്റ്റൈൽ..! ലോകമെമ്പാടുമുള്ള ഭാരതീയർ അദ്ദേഹത്തെ സ്നേഹം കൊണ്ട് പൊതിയുകയാണ്.
ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒരു അതിശക്തനായ നേതാവായി നരേന്ദ്ര മോദി മാറിയിരിക്കുന്നു. ഒരർഥത്തിൽ ലോകരാഷ്ട്രങ്ങളുടെ നായകൻ എന്ന നിലയിലേക്കുപോലും. ജി7, ജി 20 പോലുള്ള ആഗോള വേദികളിൽ ഇന്ത്യയ്ക്കു ലഭിക്കുന്ന അംഗീകാരം വളരെ വലുതാണ്. യുക്രെയ്ൻ – റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എല്ലാവരും എത്തിയത്, പ്രതീക്ഷയർപ്പിച്ചത് മോദിയിലാണ്. എന്നാൽ എങ്ങനെ ഇന്ത്യക്കാരെ മുഴുവൻ ഒരു പരിക്കുമില്ലാതെ രക്ഷിച്ചുകൊണ്ടുവരാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ചിന്ത; അതിലദ്ദേഹം വിജയിച്ചതും ലോകം കണ്ടു.
കൊവിഡ് മഹാമാരി തലയുയർത്തി നിന്നപ്പോഴും ലോകത്തിനു ദർശനം നൽകിയത് ഒരു പക്ഷേ ഇന്ത്യയാവണം, മോദിയുടെ ഇന്ത്യ. ഇത്രയേറെ ജനസംഖ്യയുള്ള വലിയ രാജ്യത്തിന് ആ മഹാമാരിയെ നേരിടാനും അതിൽനിന്ന് ഏറെക്കുറെ മോചിതമാവാനുമായി എന്നതു ചെറിയ കാര്യമല്ല. ഈ രാജ്യത്തെ മുഴുവൻ പേർക്കും വാക്സിനെത്തിക്കാൻ, അതും രണ്ടുതവണയും അതിലേറെയും, മോദി ഭരണകൂടത്തിന് സാധിച്ചു. മാത്രമല്ല 60ഓളം രാജ്യങ്ങൾക്കു വാക്സിൻ നൽകാനും ഇന്ത്യയ്ക്കു കഴിഞ്ഞു. അയൽക്കാർക്കും ദരിദ്ര രാജ്യങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകി. “വസുധൈവ കുടുംബകം’ എന്ന മഹത്തായ ഭാരതീയ തത്വചിന്തയെ ലോകം വാനോളം പുകഴ്ത്തിയ സന്ദർഭമായിരുന്നു അത്. അമെരിക്കക്കും ബ്രിട്ടനും ജർമനിക്കും മറ്റു വികസിത രാജ്യങ്ങൾക്കും ചിന്തിക്കാനാവാത്തത് മോദി നടത്തി. കൊവിഡ് പ്രതിസന്ധിക്കിടയിൽ പല രാജ്യങ്ങളുടെയും സമ്പദ്ഘടന താറുമാറായപ്പോൾ ഇന്ത്യയ്ക്ക് തലയുയർത്തി നിലകൊള്ളാനായി. പ്രതിസന്ധികളെ അവസരമാക്കുന്ന മോദിയെ വ്യത്യസ്തനാക്കുന്നതും ജനപ്രിയനാക്കുന്നതും ഇതൊക്കെക്കൊണ്ടു തന്നെയാണ്.
ലോക നേതാക്കളിൽ നരേന്ദ്ര മോദി ഒന്നാമനായി മാറുന്നതും ഇക്കാരങ്ങളാൽ തന്നെ. ഏതാനും ആഴ്ച മുമ്പ് ലോകപ്രസിദ്ധമായ ഒരു ഏജൻസി നടത്തിയ സർവെയിൽ 75 ശതമാനം പേർ മികച്ച ഭരണാധികാരിയായി അഥവാ ഏറ്റവും പോപ്പുലർ ഭരണത്തലവനായി തിരഞ്ഞെടുത്തത് മോദിയെയാണ്. ഒന്നാം സ്ഥാനത്തേക്ക് അവർ മോദിയെ കണ്ടെത്തിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത് യഥാക്രമം മെക്സിക്കൻ പ്രസിഡന്റും ഇറ്റാലിയൻ പ്രധാനമന്ത്രിയുമാണ്. അവർക്ക് ലഭിച്ചത് 63 ശതമാനവും 54 ശതമാനവും വോട്ട്. അമെരിക്കൻ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും അടക്കം ലോകത്തെ പ്രധാനപ്പെട്ട രാജ്യത്തലവന്മാർ ഉൾപ്പെട്ട സർവെയായിരുന്നു അത് എന്നതോർക്കുക.
നരേന്ദ്ര മോദിയെപ്പോലെ കേരളത്തെയും മലയാളികളെയും ഇത്രത്തോളം അടുത്തറിഞ്ഞ ഒരു പ്രധാനമന്ത്രി രാജ്യത്തുണ്ടായിട്ടുണ്ടാവില്ല. കേരളത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അടുത്തുനിന്നു കാണാൻ എനിക്കു സാധിച്ചിട്ടുണ്ട്. ഓരോ തവണ പ്രധാനമന്ത്രിയെ കാണുമ്പോഴും സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസിൽ കേരളവും അതിന്റെ വികസനവും മലയാളി യുവാക്കളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകളുമായിരുന്നു. അതൊക്കെ അദ്ദേഹം ഞങ്ങളോട് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് ഒരു എംപി പോലുമില്ലാതിരുന്നിട്ടും ഇത്തരമൊരു ആത്മബന്ധം അദ്ദേഹം നമ്മളോട് കാണിക്കുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്.
അടുത്തിടെയും നരേന്ദ്ര മോദി കേരളത്തിലെത്തിയിരുന്നല്ലോ. ആ സന്ദർശനത്തിലും കേരളത്തിന്റെ പോരായ്മകൾക്ക് പരിഹാരം കാണാനും വികസന സ്വപ്നങ്ങൾക്ക് കരുത്തുപകരാനുമാണ് പ്രധാനമന്ത്രി ശ്രദ്ധിച്ചത്. 4,500 കോടി രൂപയുടെ റെയ്ൽ- മെട്രൊ പദ്ധതികളാ അദ്ദേഹം സമർപ്പിച്ചത്. തിരുവോണ ദിവസം കൊച്ചി മെട്രൊ കാക്കനാട് ഇൻഫൊപാർക്ക് വരെ നീട്ടിയത് അക്ഷരാർഥത്തിൽ മലയാളികൾക്കുള്ള അദ്ദേഹത്തിന്റെ ഓണസമ്മാനവുമായി. 70,000 കോടിയുടെ റോഡ് വികസന പദ്ധതികൾ ഉൾപ്പെടെ ഒരു ലക്ഷം കോടിയുടെ വലിയ പദ്ധതികളാണ് കേരളത്തിൽ മോദി സർക്കാർ നടപ്പിലാക്കുന്നത് എന്നതും ഈ അവസരത്തിൽ സ്മരണീയം.