കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണങ്ങളിൽ പൊതു മുതൽ നശിപ്പിച്ചെന്ന ഹർജിയിൽ ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപ്പോർട്ട് നൽകണമെന്നും, ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ജപ്തി നടപടികൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയത്. ജനുവരി 15നു മുൻപ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ജപ്തി നടപടി ക്രമങ്ങൾ ഇനിയും പൂർത്തികരിക്കാൻ സാധിക്കാത്തതിനാൽ ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.