കൊച്ചി: കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ 49 ഹോട്ടലുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ട നഗരസഭയ്ക്ക് എതിരെ ഹോട്ടൽ ആന്‍റ് റസ്റ്ററന്‍റ് അസോസിയേഷൻ. നഗരസഭയുടെ നടപടി ഹോട്ടൽ ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. സംഭവത്തെ നിയമപരമായി നേരിടുമെന്ന് അസോസിയേഷൻ പറഞ്ഞു.
നഗരസഭയും പൊലീസും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിൽ കളമശ്ശേരിയിൽ പിടികൂടിയ പഴകിയ ഇറച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങളൊന്നും നഗരസഭ പുറത്തു വിട്ടിരുന്നില്ല. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തിന്‍റെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധത്തിന് പിന്നാലെ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്തുവിടുകയായിരുന്നു. സംഭവത്തിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും ഉൾപ്പടെ 49 ഹോട്ടലുകൾ ഉൾപ്പെട്ടിട്ടുണ്ട്.