ചെന്നൈ: നടൻ കമൽ ഹാസൻ നടത്തുന്ന വിനോദ പാർട്ടികളിൽ കൊക്കെയ്‌ൻ നൽകുന്നുവെന്ന ആരോപണവുമായി ബി.ജെ.പി. കുമുത്തം യൂട്യൂബ് ചാനലിൽ ഗായിക സുചിത്ര പറഞ്ഞ കാര്യങ്ങളുടെ ചുവട് പിടിച്ചാണ് ബി.ജെ.പി വീണ്ടും കമലിനെതിരെ തിരിഞ്ഞിരിക്കുന്നത്.
ബി.ജെ.പി തമിഴ്‌നാട് വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി എക്‌സിലൂടെയാണ് അന്വേഷണം ആവശ്യപ്പെട്ടത്. തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാർ കൊക്കെയ്‌ൻ ഉപയോഗിക്കാറുണ്ടെന്നും തമിഴ് സിനിമാ ലോകത്ത് മയക്കുമരുന്ന് സാധാരണമാണെന്നും സുചിത്ര ആരോപിച്ചിരുന്നു.
കാർത്തിക് കുമാർ സ്വവർഗാനുരാഗിയാണെന്നും, ധനുഷും ഐശ്വര്യ രജനീകാന്തും പരസ്‌പരം വഞ്ചിച്ചുവെന്നും സുചിത്ര അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കൂട്ടത്തിലാണ് കമലിനെതിരായ പരാമർശം. തമിഴ് സിനിമാലോകത്ത് വലിയ ചർച്ചയാകുകയാണ് സുചിത്രയുടെ അഭിമുഖം.
അതേസമയം ഒരു ഗേ ആണെങ്കിൽ അത് പറയാൻ അപമാനമില്ലെന്നും, ഏത് സെക്ഷ്വാലിറ്റിയാണെങ്കിലും തുറന്ന് പറയുന്നതിൽ അഭിമാനമാണെന്നും കാർത്തിക് കുമാർ ഇൻസ്‌റ്റഗ്രമിൽ പ്രതികരിച്ചു.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ കമൽ ഹാസനെയും കാർത്തിക് കുമാറിനെയും ചോദ്യം ചെയ്യണം എന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കമലിനെതിരെ ആരോപണം ഉന്നയിക്കുക തമിഴ്‌നാട് ബിജെപിയിൽ പതിവാണ്.