Timely news thodupuzha

logo

ആശുപത്രികളിലും ഗുരുവായൂര്‍ നടപ്പുരയിലും വെള്ളം കയറി; കാസർകോട് കുമ്പള പൊലീസ് സ്റ്റേഷഷന്‍റെ സീലിങ്ങ് അടർന്നു വീണു

കൊച്ചി: സംസ്ഥാനത്ത് ശക്തമായമഴ തുടരുന്നതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. എറണാകുളം, കോഴിക്കോട്, തൃശൂർ ഉൾപ്പടെയുള്ള ജില്ലകളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.

കോഴിക്കോട് മെഡിക്കൽ കോളെജിലെ വാർഡുകളിലും ത്യശൂർ അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും ഐ.സി.യുവിലും വെള്ളം കയറി.

കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്‍റെ സീലിംഗിന്‍റെ ഒരു ഭാഗം രാത്രി 8:30 യോടെ അടർന്ന് വീണു. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.

കോഴിക്കോട് മെഡിക്കൽ കോളെജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്.

എന്നാൽ രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു. പന്തീരാങ്കാവ് കൊടൽ നടക്കാവ് ദേശീയപാത സർവീസ് റോഡ് തകർന്നു.

നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കൽ മതിൽ തകർന്ന് വീണു. 10 മീറ്റർ പൊക്കത്തിലും 50-ലേറെ മീറ്റർ നീളത്തിലുമുള്ള മതിൽ തകർന്ന് റോഡിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതെ പോയതിനാൽ അപകടം ഒഴിവായി.

തൃശ്ശൂർ കിഴക്കെകോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിൽ തകർന്നു. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്.

ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വെള്ളം കയറിയതോടെ പ്രവർത്തനം മുകൾ നിലയിലേക്ക് മാറ്റുകയായിരുന്നു.

ചേറ്റുപുഴ റോഡിൽ ഒരു വലിയ മാവ് കടപുഴകി വീണു. പുലർച്ചെ 4ന് റോഡിനു കുറുകെ 11 കെ.വി ലൈനിനു മുകളിലേക്കാണ് വീണത്.

അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള സംഘം മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം നീക്കം ചെയ്തു. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.

കൊച്ചിയിലും കനത്തമഴയാണ് ഇന്നലെ രാത്രി പെയ്തത്. കൊച്ചി കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.

കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി.

ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ആർക്കും പരിക്കില്ല. കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്‍റെ സീലിംഗിന്‍റെ ഒരു ഭാഗം അടർന്ന് വീണു.

അപകടത്തിൽ പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. പാലക്കാട് കല്ലടിക്കോട് ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. വീടിന്‍റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. ആർക്കും പരിക്കില്ല.

Leave a Comment

Your email address will not be published. Required fields are marked *