Timely news thodupuzha

logo

ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ ശത്രുവായാണ് കരുതിപ്പോന്നിരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധവാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ ഗാന്ധിജിയെ എന്നും ശത്രുവായാണ് കരുതിപ്പോന്നിരുന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. എല്ലാ അർത്ഥത്തിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കൽപ്പത്തിന് കടകവിരുദ്ധമാണ് അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ. നാഥുറാം വിനായക് ഗോഡ്‌സെയെന്ന മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോൾ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേൽക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്ഥാന ആശയങ്ങളെ സംരക്ഷിക്കാൻ ഗാന്ധിജി സ്വജീവൻ ബലി കൊടുക്കുകയായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ രാജ്യം ബഹുമുഖമായ വെല്ലുവിളികൾ നേരിടുകയാണ്. രാജ്യത്തെ മതനിരപേക്ഷതയും ബഹുസ്വരമൂല്യങ്ങളും ഫെഡറൽ സംവിധാനങ്ങളും വരെ ആക്രമിക്കപ്പെടുന്നു. ഇന്ന് രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെ നയിക്കുന്നതും ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി മുന്നോട്ടുപോകുന്നതും ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ്.

സംഘപരിവാർ വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി അവരുടെ രാഷ്ട്രീയലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പാക്കുന്നു. പൗരത്വം നിഷേധിക്കുന്ന നിലപാടുൾപ്പെടെ മതത്തിന്റെ പേരിൽ സ്വീകരിക്കുകയുണ്ടായി. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ രാജ്യത്തെ ഫെഡറൽ മൂല്യങ്ങളിൽ വെള്ളം ചേർത്ത് കവരാനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുന്നു. ഗാന്ധിജിയെ വർഗ്ഗീയവാദികൾ ഇല്ലാതാക്കിയത് മതേതര ഇന്ത്യയെ വിഭാവനം ചെയ്തതിനാണ്. കുട്ടികളെ ഗാന്ധി കൊല ചെയ്യപ്പെട്ടു എന്നതിനുപകരം ഗാന്ധി മരണപ്പെട്ടുവെന്ന് പറഞ്ഞു പഠിപ്പിക്കുന്ന അവസ്ഥപോലും ഇന്ന് പലയിടത്തുമുണ്ടാവുന്നു. ഗാന്ധിജിയെ എക്കാലവും സംഘപരിവാർ ഭയപ്പെടുന്നുവെന്നതിന്റെ കൂടി തെളിവാണത്. എന്നത്തേയും വർഗീയ വിഭജന രാഷ്ട്രീയത്തിന് ഇന്ത്യയ്ക്കുള്ള മറുമരുന്നാണ് ​ഗാന്ധി സ്മൃതിയെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *