ശ്രീനഗർ: ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് ഐക്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് പ്രിയങ്ക ഗാന്ധി. പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര. രാജ്യം മുഴുവൻ ഭാരത് ജോഡോ യാത്രയുടെ പ്രകാശം വ്യാപിക്കും. ഭാരത് ജോഡോ യാത്ര ആത്മീയ യാത്രയാണ്. രാജ്യത്ത് വെറുപ്പും വിദ്വേഷവും ഇല്ലാതാകും. ഇപ്പോഴുള്ളത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. അത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുന്നതിനിടെ പ്രിയങ്ക പറഞ്ഞു.
സമാപന ചടങ്ങ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് മൗനം ആചരിച്ചായിരുന്നു തുടങ്ങിയത്. കെ.സി വേണുഗോപാൽ, രാഹുൽ ഗാന്ധി ചരിത്രം സൃഷ്ടിച്ചുവെന്നും, വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിൻറെ കട തുറന്നുവെന്ന രാഹുലിന്റെ മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തുവെന്നും വ്യക്തമാക്കി. തുടർന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധിയെ ഷോൾ അണിയിച്ചു.
രാഹുലിന്റെ പോരാട്ടം തൊഴിലില്ലായ്മക്കെതിരെയും വിലക്കയറ്റത്തിനും എതിരെയാണെന്നും, കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിനൊപ്പം നിന്നുവെന്നും അവരോട് നന്ദിയുണ്ടെന്നും, കോൺഗ്രസ് കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്നും മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കി. സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.