ഹൈദരാബാദ്: നാഗർകുർണൂൽ ടണൽ രക്ഷാപ്രവർത്തനത്തിന് കേരള പൊലീസിൻ്റെ രണ്ട് കഡാവർ നായകളെ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര‍്യം ചെയ്യുന്നതിനായി ജീവനക്കാരുമാണ് ഹൈദരാബാദിലേക്ക് പോയത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ‍്യർഥന പ്രകാരമാണ് കഡാവർ നായകളെ വിട്ടുകൊടുത്തത്. അതേസമയം ഭാഗികമായി തകർന്ന ടണൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
എട്ട് പേരാണ് ടണലിൽ കുടുങ്ങിയിരിക്കുന്നത്. റോബോട്ടിക്ക് ടെക്നോളജി അടക്കമുള്ള സാധ‍്യതകൾ ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്. ഡൽഹി നാഷണൽ സെൻറർ ഫോർ സീസ്മോളജിയിൽ നിന്നുള്ള വിദഗ്ധരും തെരച്ചിലിനുണ്ട്. മാർച്ച് രണ്ടിന് മുഖ‍്യമന്ത്രി രേവന്ത് റെഡ്ഡി അപകടസ്ഥലം സന്ദർശിച്ചിരുന്നു.
നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നലുള്ള തുരങ്കമാണ് തകർന്നത്. തുരങ്കത്തിൻറെ ഒരു ഭാഗത്തുണ്ടായിരുന്ന ചോർച്ച പരിഹരിക്കുന്നതിനായി തൊഴിലാളികൾ അകത്തുകയറിയ സമയത്താണ് അപകടമുണ്ടായത്.