ന്യൂഡൽഹി: കാശ്മീരിലെ ബാരാമുള്ളയിൽ 2 ഭീകരരെ വധിച്ച് സൈന്യം. ബാരാമുള്ള അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. 2 ഭീകരരാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയതായും സൈന്യം അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ ഉടനെ നടത്തും.
മരണസംഖ്യ 28 ആയി ഉയർന്നതി റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അമിത് ഷാ ആദരാജ്ഞലികളർപ്പിച്ചു. സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി ബുധനാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി അടിയന്തര യോഗം ചേർന്നു. ലഷ്‌കറെ തൊയ്ബ അനുകൂല സംഘടനായ ദ റെസിസ്റ്റൻസ് ഫ്രണ്ട്-ടിആർഎഫ് ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
ഭീകരാക്രമണത്തിൻറെ സാഹചര്യത്തിൽ ഡൽഹിയിലും ഉത്തർപ്രദേശിലും ഉൾപ്പടെ രാജ്യമാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പടെ സുരക്ഷ ശക്തമാക്കി. മറ്റ് തന്ത്രപ്രധാന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.