മുംബൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ഓരോ ദിവസം പിന്നിടുമ്പോഴും രൂക്ഷമാവുകയാണ്. ഇതാകട്ടെ വിപണിയിൽ ഗണ്യമായ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ മറുവശത്ത് ഡിഫൻസ് ഓഹരികളോടുള്ള താത്പര്യം വർധിക്കുകയും ചെയ്തു.
ഡിഫൻസ് ഓഹരികളായ എച്ച്എഎൽ, ഭാരത് ഡൈനാമിക്‌സ്, ബിഇഎൽ, ഗാർഡൻ റീച്ച് ഷിപ്പ്‌യാർഡ്, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്, പരസ് ഡിഫൻസ് തുടങ്ങിയ പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഓഹരികൾ ഇൻട്രാ ഡേ ട്രേഡിൽ 12% വരെ ഉയർന്നു.
എച്ച്എഎല്ലിൻറെയും മറ്റ് പ്രതിരോധ കമ്പനികളുടെയും ഓഹരികളുടെ വില തുടർച്ചയായ രണ്ടാം സെഷനിലും കുതിച്ചുയർന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷമാണ് പ്രധാന കാരണങ്ങളിലൊന്ന് എന്നതിൽ സംശയമില്ല. 26 റാഫേൽ മറൈൻ വിമാനങ്ങൾക്കായി ഫ്രാൻസുമായി 6,300 കോടി രൂപയുടെ നിർണായക കരാറിൽ ഇന്ത്യ ഒപ്പുവച്ചതും ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു.