കൊല്ലം: കൊല്ലത്ത് തെരുവു നായ കടിച്ചതിനുതിന് പിന്നാലെ യഥാസമയം വാക്സിനെടുത്ത ഏഴ് വയസുകാരിക്ക് പേവിഷ ബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്.
ഉടനെ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്നു തവണ കൂടി ഐ.ഡി.ആർ.വി നൽകി. ഇതിൽ മേയ് ആറിന് എടുക്കേണ്ട ഒരു ടോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
ഇതിനിടെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചപ്പോഴാണ് പേവിഷബാധയേറ്റ വിവരം സ്ഥിരീകരിക്കുന്നത്. വാക്സിനുകളെല്ലാം കൃത്യമായി എടുത്തതിനാൽ പേവിഷബാധയേൽക്കില്ലെന്നായിരുന്നു കുടുംബത്തിൻ്റെയും നാട്ടുകാരുടെയും വിശ്വാസം. അതിനാൽ തന്നെ പട്ടിയെ കുറിച്ച് ആരും അന്വേഷിച്ചിരുന്നില്ല. കുട്ടിയെ കടിച്ച പട്ടി മാറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.