തൃപ്പൂണിത്തുറ: പൊന്നോണത്തിൻറെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രക്ക് തുടക്കമായി. പതിനായിരങ്ങളെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. നടൻ ജയറാമാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗൗണ്ടിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി തിരികെ സ്കൂൾ ഗൗണ്ടിലേക്കെത്തുമ്പോൾ ഘോഷയാത്ര അവസാനിക്കും. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഘോഷയാത്രയിൽ ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളുമായി സംസ്ഥാനത്തിൻറെ നാനാഭാഗത്തു നിന്നുമുള്ള കലാകാരൻമാർ പങ്കെടുക്കും. അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ രാവിലെ 8 മുതൽ വൈകിട്ട് മൂന്നു വരെ ഗതാഗത നിയന്ത്രണമുണ്ടാവും.

കോട്ടയം ഭാഗത്തു നിന്ന് എത്തുന്ന ഹെവി വാഹനങ്ങൾ മുളന്തുരുത്തി- ചോറ്റാനിക്കര- തിരുവാങ്കുളം- സീപോർട്ട് എയർപോർട്ട് റോഡ് വഴി- എറണാകുളം ഭാഗത്തേക്ക് പോണം. വൈക്കം ഭാഗത്തു നിന്നും വരുന്ന ഹെവി ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജങ്ഷനിൽ നിന്നും മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്. കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവീസ് ബസുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജങ്ഷനിൻ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.





