തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുന്നിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്റ്റോബർ 17ന് പുനസ്ഥാപിക്കും. ഇതിനുളള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് സ്വർണപ്പാളികൾ പുനസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. നിലവിൽ സന്നിധാനത്തെ സ്ട്രോങ് റൂമിലാണ് സ്വർണപ്പാളികൾ സൂക്ഷിച്ചിരിക്കുന്നത്.
തുലാമാസ പൂജകൾക്കായി 17ന് നട തുറന്ന ശേഷമാകും സ്വർണപ്പാളികൾ പുനസ്ഥാപിക്കുക. ശ്രീകോവിലിൻറെ വാതിലുകളുടെയും കമാനത്തിൻറെയും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുളള അനുമതി ഹൈക്കോടതി നൽകിയിട്ടുണ്ട്. സ്വർണപീഠത്തിൻറെ ഭാഗം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ശബരിമല വിജിലൻസ് കമ്മീഷണർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് വിശദീകരണം നൽകിയത്. സന്നിധാനത്തെ രജിസ്റ്ററുകൾ പൂർണമല്ലെന്ന് പറഞ്ഞ കോടതി, പലകാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.






