തൊടുപുഴ: വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താനുള്ള നിര്‍ദേശത്തെ തുടർന്ന് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. 19 വരെയാണ് കര്‍ണപുടം പൊട്ടിക്കുന്ന ഹോണുകള്‍ കത്താന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക. തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ എട്ട് വാഹനങ്ങൾ പിടികൂടി. 16,000 രൂപ ഫൈനും നൽകി. അഞ്ച് ബസ് മൂന്ന് ഗുഡ്സ് വാഹനങ്ങൾ എന്നിവയിൽ നിന്നുമാണ് എയർഹോൺ പിടികൂടിയത്.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. അനുമതിയില്ലാതെ വയ്ക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്തുക മാത്രല്ല ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. ഇവ നിരത്തിലിട്ട് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി തകര്‍ക്കണമെന്ന തരത്തിലാണ് നിര്‍ദേശം. ഇതിന്റെ ജില്ലാതല കണക്കുകളും നിത്യേനെ കൈമാറണം. വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാംശനിയും ഞായറാഴ്ചയും അവധിയായിരുന്നതിനാല്‍ നിലവില്‍ ഇത് ഉത്തരവായല്ല വന്നത്. പകരം ഉത്തരവാദപ്പെട്ട മോട്ടാര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്കാണ് ഉന്നതോദ്യോഗസ്ഥരുടെ വാട്‌സാപ്പ് സന്ദശം ലഭിച്ചത്.
എൻഫോഴ്സ്മെന്റ് ആർ.റ്റി.ഒ സഞ്ജയ് എസിന്റെ നേതൃത്വതിൽ എം.വി.ഐ ബാബു പി കെ, എ.എം.വി.ഐമാരായ സുനിൽകുമാർ റ്റി.ആർ, മഹേഷ് പി, ഹരികൃഷ്ണൻ വി.ആർ, വിഷ്ണു വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.






