തൃശൂർ: തൃശൂർ രാഗം തീയേറ്റർ നടത്തിപ്പുകാരൻ സുനിലിനെ ആക്രമിച്ച സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിൻറെ പിടിയിലായിരിക്കുന്നത്. തൃശൂർ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് കസ്റ്റഡിയലുള്ളത്. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപെടുത്തിയ കേസിൽ പ്രതിയാണ് സിജോ. സുനിലിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു പ്രവാസി വ്യവസായിയാണ്. മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്.
ആക്രമിക്കാൻ എത്തിയ മൂന്ന് പേർ നിലവിൽ ഒളിവിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിൻറെ വീടിന് മുന്നിൽ വെച്ച് ക്വട്ടേഷൻ ആക്രമണം ഉണ്ടായത്.
കാറിൽ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിച്ചു. വെട്ടിപ്പരിക്കേൽപ്പിച്ചശേഷം തീകൊളുത്തിക്കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിൻറെ മൊഴി.
തീയേറ്റർ, സിനിമാ തർക്കത്തിലുള്ളവരിലേക്ക് സുനിലിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പോയിരുന്നു. റോഡുവക്കത്തെ സിസിസിടിവി പരിശോധിച്ചതിൽ നിന്നാണ് പ്രവാസി വ്യവസായിയുടെ വിശ്വസ്തൻറെ കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന് വ്യക്തമായത്.
സുനിലുമായി ചില സിനിമാ സാമ്പത്തിക ഇടപാടുകൾ പ്രവാസി വ്യവസായിക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരു കൊല്ലം മുമ്പ് ക്വട്ടേഷൻ ശ്രമമുണ്ടായി. ആ കേസ് നിലവിലുണ്ട്. അതിൻറെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രണമെന്നാണ് പൊലീസ് കരുതുന്നത്.





