കൊച്ചി: ക്നാനായ സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചതിൻറെ പേരിൽ സഭാംഗങ്ങളെ പുറത്താക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നും കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്ക് തൻറെ ഇഷ്ടപ്രകാരം വിവാഹ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നതാണെന്നും അത് സമുദായപരമായ നിയന്ത്രണങ്ങളിലൂടെ നിർബന്ധിതമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മത സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശം ഭരണഘടനാപരമായ വ്യക്തിഗത അവകാശങ്ങളിൽ ഇടപെടുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കോട്ടയം അഡീഷണൽ സബ് കോടതിയുടെ വിധിയും അതിനെ ശരി വെച്ച അഡീഷണൽ ജില്ലാ കോടതിയുടെ ഉത്തരവും ചോദ്യം ചെയ്ത് കോട്ടയം അതിരൂപതയും ആർച്ച് ബിഷപ്പും ഉൾപ്പെടെ നൽകിയ അപ്പീലുകളിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്നുള്ള ബൈബിൾ വചനം ചൂണ്ടിക്കാട്ടിയാണ് കോടതി വിധിപറഞ്ഞത്.
ക്നാനായ സമുദായത്തിനകത്ത് തന്നെ വിവാഹം കഴിക്കണമെന്നത് മതപരമായ നിർബന്ധിത ആചാരമാണെന്ന് തെളിയിക്കാനായിട്ടില്ല, അതിനാൽ തന്നെ ഈ ആചാരം പാലിക്കാത്തതിന് സഭാംഗത്തെ പുറത്താക്കുന്നത് നിയമപരമായി സാധുവല്ലെന്നും കോടതി വ്യക്തമാക്കി.






