കൊച്ചി: കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണിയെന്ന് ഭർത്താവ് ഫർമാൻ. യാത്ര ചെയ്യാൻ കഴിയാത്തതിനാൽ പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാനാകില്ലെന്നും ഫർമാൻ അറിയിച്ചു. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് പൊലീസ് നിർദേശം.
നിലവിലെ സാഹചര്യത്തിൽ ഇതിന് സാധിക്കില്ലെന്നാണ് ഫർമാൻ വ്യക്തമാക്കിയത്. പെൺകുട്ടിയേയും ഫർമാനേയും ചോദ്യം ചെയ്യാൻ മധ്യപ്രദേശ് പൊലീസ് നേരിട്ട് എത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് തിരിച്ചുപോയിരുന്നു. മധ്യപ്രദേശ് പൊലീസിൽ നിന്ന് സംരക്ഷണം തേടി പെൺകുട്ടി കേരള പൊലീസിനെ സമീപിച്ചിരുന്നു.
തനിക്ക് 18 വയസ് കഴിഞ്ഞെന്നും കേരളത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് പെൺകുട്ടി പൊലീസിനെ അറിയിച്ചത്. മാർച്ച് 11നാണ് കുടുംബത്തിൽ നിന്ന് സംരക്ഷണം തേടി പെൺകുട്ടി തമ്പാനൂർ പൊലീസിനെ സമീപിക്കുന്നത്. 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെ പെൺകുട്ടിയുടെ താൽപര്യപ്രകാരം വിട്ടയച്ചു. മധ്യപ്രദേശ് സർക്കാർ നൽകിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി മാർച്ച് 11ന് തിരുവനന്തപുരത്തെ പൂവാർ പഞ്ചായത്തിൽ കല്യാണം റജിസ്റ്റർ ചെയ്തു. എന്നാൽ കല്യാണം വിവാദമായതിന് പിന്നാലെ മധ്യപ്രദേശ് സർക്കാർ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി. കല്യാണത്തിന് പ്രായമായില്ലെന്നു പറഞ്ഞ് വിവാഹം കഴിച്ചയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.






