Timely news thodupuzha

logo

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവം; ഭർത്താവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി

കട്ടപ്പന: കാഞ്ചിയാറിൽ യുവതി കൊല്ലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ ഭർത്താവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഭർത്താവ് ബിജേഷിന്റെ മൊബൈൽ ഫോൺ ചൊവ്വാഴ്‌ച കുമളി അട്ടപ്പള്ളത്ത് കണ്ടെത്തിയിരുന്നു.

പേഴുംകണ്ടം വട്ടമുകളേൽ പി ജെ വൽസമ്മ(അനുമോൾ 27) യുടെ മൃതദേഹമാണ് വീടിനുള്ളിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നും ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുടുംബപ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവർക്കുമിടയിൽ മാസങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കാഞ്ചിയാർ പള്ളിക്കവലയിലെ എഫ്സി കോൺവന്റിന്റെ കീഴിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് വൽസമ്മ.

അഞ്ചുവയസുകാരി മകൾ അൽനമരിയയും ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്. ശനി രാവിലെ വൽസമ്മ വീട്ടിൽ നിന്ന് പോയതായാണ് ബിജേഷ്, യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും വിളിച്ചറിയിച്ചത്. തുടർന്ന് ഞായർ രാവിലെ വത്സമ്മയുടെ മാതാപിതാക്കൾക്കൊപ്പം ഇയാൾ കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി. ചൊവ്വ രാവിലെ മുതൽ ബിജേഷിനെയും കാണാതായി. വൈകിട്ടോടെ വീട്ടുകാർ പേഴുംകണ്ടത്തെ വീട് തുറന്നപ്പോഴാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *