Timely news thodupuzha

logo

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണം; അടിയന്തിരമായി വിശദറിപ്പോർട്ടു നൽകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷി(20)ന്റെ മരണം സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ടു നൽകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് നിർദ്ദേശം നൽകിയത്.

വകുപ്പു മേധാവിയടക്കമുള്ള കോളേജ് അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മനഃപൂർവമായ വീഴ്ച്ച വരുത്തിയെന്നും പറയുന്നു. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ വെള്ളിയാഴ്‌ച രാത്രിയാണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്. എന്നാൽ കുട്ടി തലകറങ്ങി വീണതാണ് എന്നാണ് കോളേജ് അധികൃതർ ഡോക്‌ടറോട് പറഞ്ഞത്.

ആത്മഹത്യാശ്രമം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിച്ചേനേയെന്നും ശ്രദ്ധയുടെ ബന്ധു പറഞ്ഞു. കോളേജിലെ ലാബിൽ ഉപയോഗിച്ച മൊബൈൽ ഫോൺ അധ്യാപകർ പിടിച്ചെടുത്തിരുന്നു.അന്ന് രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശ്രദ്ധയുടെ മരണത്തിൽ കാത്തിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർഥികൾ‌ പ്രതിഷേധം ആരംഭിച്ചു. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പ്രതിഷേധിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *