ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി വിധിക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ട രാമൻ സുപ്രീം കോടതിയിൽ.
കേസിൽ നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവുകൾ കേസിലില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.
നരഹത്യക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ നരഹത്യക്കുറ്റം കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിൻറെ അംശമില്ലെന്നും അതിനാൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നും ശ്രീറാം വാദിച്ചിരുന്നു.
ഇതൊരു സാധാരണ മോട്ടോർ വാഹനവകുപ്പ് പ്രകാരമുള്ള കോസ് മാത്രമാണെന്ന് ശ്രീറാം കോടതിയിൽ വാദിച്ചെങ്കിലും ഹൈക്കോടതി അത് അംഗീകരിച്ചിരുന്നില്ല. 2019 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
ശ്രീറാമും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിക്കുന്നത്. 2020ൽ സമർപ്പിച്ച കുറ്റപത്രത്തിൽ 66 പേജുകളും 84 രേഖകളും 72 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.
100 സാക്ഷി മൊഴികളും ഉണ്ട്. മനപൂർവമല്ലാത്ത നരഹത്യ,പൊതു മുതൽ നശിപ്പിക്കൽ തുടങ്ങി 10 വർഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് സമർപ്പിച്ച റിപ്പോർട്ടുകളിലുള്ളത്.