Timely news thodupuzha

logo

മഞ്ചേശ്വരം തിരഞ്ഞെടുപ്പ്; കെ.സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനടക്കമുള്ളവർ വ്യാഴാഴ്‌ചയും കോടതിയിൽ ഹാജരായില്ല. വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന്‌ സുരേന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു.

ഈ സാഹചര്യത്തിൽ പ്രതികൾ നേരിട്ട് ഹാജരാകണോയെന്നത്‌ ഒക്ടോബർ നാലിന് വിശദമായ വാദം കേട്ട ശേഷം കോടതി തീരുമാനിക്കും.മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ വ്യാഴാഴ്‌ച നേരിട്ട് ഹാജരാവാൻ സുരേന്ദ്രനോടും കൂട്ടുപ്രതികളോടും കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ്‌ കെ സുരേന്ദ്രനായി അഭിഭാഷകൻ കോടതിയിൽ വിടുതൽ ഹർജി നൽകിയത്‌.

ഹർജി നൽകിയതിനാൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ നേരിട്ട് ഹാജരാകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വാദം ഒക്ടോബർ നാലിനാണ്‌. പട്ടിക ജാതി- പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളുള്ളതിനാൽ വിടുതൽ ഹർജിയിൽ, കേസിൽ ഇരയായ കെ സുന്ദരയുടെ അഭിപ്രായവും തേടും.

ഇതിനായി സുന്ദരയ്ക്ക് നോട്ടീസയച്ചു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്.കെ സുരേന്ദ്രൻ കേസിൽ ഒന്നാം പ്രതിയാണ്‌.

സുരേന്ദ്രന്റെ ചീഫ്‌ ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ.

ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌.ബിഎസ്‌ പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ്‌ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്‌.

കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ്‌ കേസെടുത്തത്‌. കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. എസ്‌ സി– എസ് ടി അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാകുറ്റമടക്കം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *