തൊടുപുഴ: ജാർഖണ്ഡ് സ്വദേശിയെ മുന്നർ ഗുണ്ടുമല എസ്റ്റേറ്റിൽ വച്ച് കൊലപ്പെടുത്തി എന്നാരോപിച്ച് മൂന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ സദേവ് ലാംഗോ, ദബോയ് ചാംപിയ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരല്ലന്ന് കണ്ട് തൊടുപുഴ തേർഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ജി മഹേഷ് വെറുതെ വിട്ടു.
2022 ജനുവരി 23 തീയതി ആണ് കേസിനാസ്പദമായ സംഭവം. അതിഥി തൊഴിലാളിയെ തേയിലക്കാടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വാക്കു തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ മരിച്ചയാളുടെ സുഹൃത്തുക്കളായ പ്രതികൾ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
പ്രതികളാണ് കൃത്യം നടത്തിയതെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. ആയതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളെ വെറുതെ വിടുകയായിരുന്നു.
ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണത്തടവുകാരായി കഴിഞ്ഞ് വന്ന പ്രതികളെ ഹൈക്കോടതി നിർദ്ദേശപ്രകാരം സമയബന്ധിതമായി വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുകയായിരുന്നു. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ അനിഷാദ് പി.എസ്, വിനോസ് ബാബു എന്നിവർ ഹാജരായി.