ചെന്നൈ: സൗഹൃദം ഉപേക്ഷിച്ചെന്ന പേരിൽ സഹപാഠിയുടെ കഴുത്തുമുറിച്ച എം.ബി.എ വിദ്യാർഥി അറസ്റ്റിൽ. കരൂരിലെ സ്വകാര്യ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ കുഴിത്തല മുസിരി സ്വദേശി നീതിഷ് കുമാറിനെ ആക്രമിച്ച അണ്ണാമലൈയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പരുക്കേറ്റ നീതിഷിനെ തിരുച്ചിറപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഇരുവരും സുഹൃത്തുക്കളാണെന്നും കോളേജ് ബസിൽ അടുത്തടുത്ത സീറ്റുകളിൽ ഇരുന്നാണ് പോയിരുന്നതെന്നും പൊലീസ് പറഞ്ഞു.
എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നീതിഷ് അണ്ണാമലൈയോടു സംസാരിക്കുന്നതു നിർത്തുകയും അടുത്തടുത്ത സീറ്റിൽ ഇരിക്കുന്നതും അവസാനിപ്പിച്ചിരുന്നു.
ഇതേ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ നീതിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.