തിരുവനന്തപുരം: സര്‍ക്കാരുമായുള്ള വാക്‌പോര് തുടരുന്നതിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്.
ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഇന്ന് ഉത്തരേന്ത്യയിലേക്കു പോകുന്ന ഗവർണർ ഇനി അടുത്ത മാസമാദ്യമേ തിരിച്ചെത്തൂ.
. ഓരോന്നിലും കൂടുതൽ വ്യക്തതയ്ക്കായി ബന്ധപ്പെട്ട മന്ത്രിമാർ നേരിട്ടെത്തി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം സർക്കാരിന് കത്തയച്ചിരുന്നു. മകളുടെ വിവാഹം ക്ഷണിക്കാൻ കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയോട് ഗവർണർ ഇത് വീണ്ടും ഓർമിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ സെക്രട്രറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഒപ്പുവച്ചിരിക്കുന്നത്.
അതിനിടെ ഗവർണർക്കെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം രാഷ്ട്രപതിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാതെ തിരിച്ചയക്കുകയാണെങ്കിൽ വീണ്ടും മാറ്റങ്ങൾ വരുത്തുകയോ വരുത്താതെയോ സർക്കാരിന് വീണ്ടും ഗവർണർക്ക് നൽകാം. അല്ലെങ്കിൽ കൂടുതൽ പരിശോധനകൾക്കായി ഗവർണർക്ക് രാഷ്ട്രപതിക്ക് ബിൽ കൈ മാറാം എന്നാണ് ചട്ടം.