കൊച്ചി: കെടിയു വൈസ് ചാന്‍സിലറായി ഡോ.സിസ തോമസിനെ നിയമിച്ച വിഷയത്തില്‍ ചാന്‍സിലര്‍ക്കെതിരെ ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി. നിയമനത്തിനായി സിസ തോമസിനെ കണ്ടെത്തിയത് എങ്ങനെയാണെന്നു കോടതി ചോദിച്ചു. സിസ തോമസിന്‍റെ പേര് ആരാണ് നിര്‍ദേശിച്ചതെന്നും എന്തുകൊണ്ട് മറ്റു വിസിമാര്‍ക്കോ പ്രോ വിസിമാര്‍ക്കോ താത്ക്കാലിക വി.സിയുടെ ചുമതല നല്‍കിയില്ലെന്നും ഗവർണറോട് കോടതി ചോദിച്ചു.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്‍റ് ഡയറക്ടറായിരുന്ന സിസ തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രോ വിസിയെ ശുപാര്‍ശ ചെയ്യുക മാത്രമാണ് ചാന്‍സലര്‍ ചെയ്യുന്നത്. താല്‍ക്കാലിക വിസി നിയമനത്തിനു യുജിസി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ഇല്ലന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതില്‍ അപാകതയില്ലെന്നും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരെ യു.ജി.സി നിയമ പ്രകാരം നിയമിക്കുവാന്‍ സാധിക്കില്ലെന്നുമായിരുന്നു ഗവര്‍ണറുടെ വിശദീകരണം. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത് പ്രോ വി.സി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുടെ പേരുകളാണ് .ഈ രണ്ടു പേരെയും യു.ജി.സി ചട്ടപ്രകാരവും വിസിയായി നിയമിക്കാനാകില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.