തിരുവനന്തപുരം: ചാൻസലർ ബില്ലിൽ നിയമോപദേശം തേടി ഗവർണർ. രാജ്ഭവന്‍റെ തീരുമാനം എന്തായിരിക്കുമെന്ന് വ്യക്തതയില്ലാതെയാണ് ചാൻസിലർ ബില്ലിൽ തുടർ നടപടിയുമായി മുന്നോട്ടു പോകുന്നത്. ഇതിന്‍റെ ആദ്യ ഘട്ടമാണ് നിയമോപദേശം. ജനുവരി 3 ന് തലസ്ഥാനത്തെത്തുന്ന ഗവർണർ രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലിന്‍റെ നിയമോപദേശം പരിശോധിച്ചശേഷമാവും മുന്നോട്ടുള്ള നടപടികളിൽ തീരുമാനം എടുക്കുക. ഉപദേശങ്ങൾ പരിഗണിച്ച് ബില്ല് രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത.
വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നതാണ് ഗവർണറുടെ നിലപാട്. ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയതുമാണ്. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം.
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും ഉണ്ടാവില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്നതിനുള്ള ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.