തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടണമെന്ന ജലവിഭവ വകുപ്പിന്‍റെ ശുപാർശയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. ഒരു ലിറ്ററിന് ഒരു പൈസ എന്ന നിരക്കിലാണ് വെള്ളക്കരം വർധിക്കുക എന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
ജല അതോറിറ്റിക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ട്. നിലവിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്, ജല അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വെള്ളക്കരം വർധിപ്പിക്കണമെന്ന ജലവിഭവവകുപ്പിന്‍റെ ആവശ്യം ഇടതു മുന്നണി യോഗം അംഗീകരിച്ചതായി ഇ പി ജയരാജന്‍ പറഞ്ഞു. എന്നാൽ ബിപിഎൽ കുടുംബങ്ങളെ ഇതിൽ നിന്നും ഒഴുവാക്കുമെന്നും അദേഹം വ്യക്തമാക്കി.






