പാലാ: വൃക്ക ദാനം ചെയ്യുന്നത് ദൈവത്തിന്റെ ദാനം പോലെ മഹത്തരമാണെന്നും വൃക്ക സ്വീകരിച്ചവർ പുതുതലമുറയ്ക്ക് സന്ദേശവാഹകരായി മാറണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പുതുതലമുറയുടെ ആഹാരരീതി ആശങ്കയുണ്ടാക്കുന്നതിനാൽ ആഹാര രീതിയിലും ഒരു ലോ ആൻഡ് ഓർഡർ അനിവാര്യമായിരിക്കുകയാണെന്നു സുരേഷ് ഗോപി പറഞ്ഞു.
ഇക്കാര്യത്തിൽ അംബാസിഡർമാരായി പ്രവർത്തിക്കാൻ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിയവർക്ക് സാധിക്കണം. മധ്യകേരളത്തിന്റെ ആരോഗ്യമേഖലയുടെ വികസനത്തിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചതായും കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാല രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ചിന്റെ സ്കോളർഷിപ്പ് പ്രഖ്യാപനം ചടങ്ങിൽ മാണി.സി.കാപ്പൻ എംഎൽഎ നിർവ്വഹിച്ചു.
ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.വിജയ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സംഗമത്തിൽ പങ്കെടുത്തവർക്ക് വേണ്ടി ആരോഗ്യബോധവൽക്കരണ ചർച്ചയും നടന്നു. നെഫ്രോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ.തോമസ് മാത്യു, ഡോ.തരുൺ ലോറൻസ്, യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ആൽവിൻ ജോസ്.പി, ചീഫ് ഡയറ്റീഷ്യൻ ജിജിനു.ജെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
28 വർഷങ്ങൾക്ക് ശേഷം നായകനും പ്രതിനായകനും ഒരേ വേദിയിൽ
മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായതിനോട് അനുബന്ധിച്ചു വൃക്കമാറ്റിവയ്ക്കലിനു വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ചിന്റെ സ്കോളർഷിപ്പ് പ്രഖ്യാപനം നടത്താൻ മാണി സി കാപ്പൻ എം.എൽ.എയും വേദിയിൽ ഉണ്ടായിരുന്നു. 1996ൽ പുറത്തിറങ്ങിയ യുവതുർക്കി എന്ന സിനിമയിൽ നായകനായിരുന്നു കേന്ദ്രമന്തി സുരേഷ് ഗോപി. ഈ സിനിമയിലെ പ്രതിനായക വേഷത്തിലായിരുന്നു അന്ന് മാണി.സി.കാപ്പൻ. യുവതുർക്കിയുടെ കാര്യം അവതാരകൻ അനൗൺസ് ചെയ്തപ്പോൾ ഇരുവർക്കും നിറഞ്ഞ ചിരി. ഇരുവരും പിന്നീട് ജനപ്രതിനിധികളായി. സിനിമ സംവിധാനം ചെയ്തത് പാലക്കാരനായ ഭദ്രൻ മാട്ടേലായിരുന്നു. യോഗത്തിൽ ആരോഗ്യസന്ദേശം പകർന്ന ശേഷം അപ്പോത്തിക്കിരി എന്ന സിനിമയിലെ അഭിനയ അനുഭവവും കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കുവച്ചു.
ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, നഴ്സിംഗ് വിഭാഗം ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ, ഐ.ടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.വിജയ് രാധാകൃഷ്ണൻ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു എന്നിവർ പങ്കെടുത്തു.