കൊച്ചി: പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് സാന്ദ്ര തോമസിൻറെ പരാതിയിൽ പ്രതികരണവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. സാന്ദ്ര തോമസ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സാന്ദ്രയുടെ മാനസികാവസ്ഥ മനസിലാക്കി കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സാന്ദ്രയ്ക്കെതിരെ ഒരു തരത്തിലുളള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും, സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നു.
ഈ സംഭവങ്ങൾക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ബി ഉണ്ണികൃഷ്ണനോട് വ്യക്തിപരമായി തനിയ്ക്ക് യാതൊരു ദേഷ്യവുമില്ലെന്ന് സാന്ദ്ര പറഞ്ഞു.
എന്നാൽ, ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിന് പകരം സമയം കിട്ടുമ്പോൾ നേരിട്ട് സംസാരിച്ച് തീർക്കാമെന്ന് ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
കേസുമായി മുന്നോട്ട് തന്നെ പോകുമെന്നും മുന്നോട്ട് പോയേ പറ്റുകയുള്ളൂവെന്നും സാന്ദ്ര പറഞ്ഞപ്പോൾ കേസ് എടുത്തത് കാരണം തനിയ്ക്കും നിയമപരമായി മുന്നോട്ട് പോകാതെ പറ്റില്ലല്ലോ എന്നായിരുന്നു ബി.ഉണ്ണികൃഷ്ണൻറെ പ്രതികരണം. എന്നാൽ പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് ആരോപിച്ച് സാന്ദ്ര തോമസ് നൽകിയ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
നിർമാതാവ് ആൻറോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിൻറെ പേരിൽ ബി.ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നുമാണ് സാന്ദ്രയുടെ പരാതിയിൽ പറയുന്നത്.

എന്നാൽ, സാന്ദ്രയുടെ ആരോപണങ്ങൾ ബി.ഉണ്ണികൃഷ്ണൻ തള്ളി. സാന്ദ്രയ്ക്ക് തെറ്റിധാരണയാണെന്നും സാന്ദ്രയെ തഴയാൻ ഒരു വേദിയിലും പറഞ്ഞിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.