തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയൽ. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ.എൽ. ജൂഡിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതുകാലിലെ സോക്സിൽ ഒളിപ്പിക്കുകയായിരുന്നു.
സോക്സിനുള്ളിൽ നിന്നാണ് വിജിലൻസ് സംഘം പണം കണ്ടെടുത്തത്. ഭൂമി വിൽക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്സ് സർട്ടിഫിക്കറ്റ് നൽകുന്നതിനായാണ് 3000 രൂപ കൈകൂലി ആവശ‍്യപ്പെട്ടത്. തുടർന്ന് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയ വ‍്യക്തി വിജിലൻസിൽ പരാതിപ്പെട്ടു.
പിന്നാലെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്കെതിരേ സമാന കേസുകളുണ്ടെന്ന് കണ്ടെത്തി. 2022ൽ കാസർകോട് ജോലി ചെയ്യുന്നതിനിടെ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതിയായിരുന്നു ജൂഡ്. പരാതിക്കാരൻ കൈക്കൂലി നൽകാമെന്ന് അറിയിച്ച ശേഷമാണ് വില്ലേജ് ഓഫീസർ സ്ഥല പരിശോധനയ്ക്കായി അപേക്ഷകന് ഒപ്പമെത്തിയത്.
സ്ഥല പരിശോധന കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമായിരുന്നു കൈക്കൂലി വാങ്ങിയത്. വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകളായിരുന്നു കൈക്കൂലിയായി നൽകിയത്. തുടർന്ന് വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടുകയായിരുന്നു.