വത്തിക്കാൻ: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. നില വഷളായതോടെ മാർപാപ്പയെ മെക്കാനിക്കൽ വെൻറിലേറ്ററിലേക്ക് മാറ്റിയെന്ന് വത്തിക്കാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിൻറെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു.
എന്നാൽ വെള്ളിയാഴ്ച പെട്ടെന്ന് തുടർച്ചയായ ഛർദ്ദിയും ശ്വാസതടസവും ഉണ്ടാവുകയും ആരോഗ്യനില വീണ്ടും വഷളാവുകയും ചെയ്യുകയായിരുന്നു എന്ന് വത്തിക്കാൻ അറിയിച്ചു. രക്ത പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 14നാണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആൻറിബയോട്ടിക് ചികിത്സ തുടരുകയാണ്. മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മാർപാപ്പയ്ക്ക് ഓക്സിജൻ നൽകിയിരുന്നത്. എന്നാൽ വ്യാഴാഴ്ച ഓക്സിജൻ മാസ്കിലേക്കും മാറിയിരുന്നു.





